
തിരുവനന്തപുരം: ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇനിയുള്ള അഞ്ച് ദിവസം പൊള്ളുന്ന ചൂടിന് ആശ്വാസമായി മഴ പെയ്യും. എന്നാൽ ഒരിടത്തും പ്രത്യേക മഴ മുന്നറിയിപ്പില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
ഇന്നലെ വിവിധ ജില്ലകളിൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ പറന്നു പോയി. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. സ്കൂൾ അവധി ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്. കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. കോടഞ്ചേരി പഞ്ചായത്തിലായിരുന്നു കനത്ത മഴ പെയ്തത്. നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam