
തിരുവനന്തപുരം:തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണത്തിൽ വിവാദം തുടരുന്നതിനിടെ സര്‍ക്കാരിനെതിരെ കടുപ്പിച്ച് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാനന്ദൻ രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും രംഗത്ത്. സച്ഛിദാനന്ദനും സാറാ ജോസഫിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ രൂക്ഷ വിമര്‍ശനം. സാമാന്യ യുക്തിക്കു നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂര്‍ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിക്കുന്നു.
സി.പി.എം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്നും കോൺഗ്രസ് മുഴുവൻ ബി ജെ പി യിലേക്ക് പോയി നശിക്കാതിരിക്കാൻ കോൺഗ്രസിന് ഭരണം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന കാരശ്ശേരി മാഷ് തുടങ്ങി വെച്ച വിചിത്രമായ ഒരു മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറുമാണെന്ന് പറഞ്ഞുകൊണ്ടാണ് കരിവെള്ളൂര്‍ മുരളിയുടെ വിമര്‍ശനം. സാമാന്യരാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാം ഒരു തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അതിന്‍റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോൺഗ്രസ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികൾ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നതെന്നും കരിവെള്ളൂര്‍ മുരളി വിമര്‍ശിക്കുന്നു. ഒരിക്കലും കേരളത്തിലേക്ക് കടന്നുകയറാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന പദ്ധതികളെ തടയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി ആരോപിക്കുന്നു.
അതേസമയം, നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ വീണ്ടും സര്‍ക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു. അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യമെന്നും മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണെന്നും സച്ചിദാനന്ദൻ കുറിച്ചു. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്. ആധുനിക മാർക്സിസ്റ്റ് ചിന്തകൻ ജാക്ക്വേസ് റൺസിയറിനെ ഉദ്ധരിച്ചാണ് സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സൈബർ ലോകത്തെ വിഡ്ഢികൾ തന്‍റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവർ എന്നെ വായിച്ചിട്ടില്ല. എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദന്‍റെ കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam