
ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി മാറിയ നിവാർ ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിൽ പതിനഞ്ച് ജില്ലകളിൽ നിന്ന് എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിൽ പ്രഖ്യാപിച്ച പൊതുഅവധി നാളെ വരെ നീട്ടി. പൊതുഗാതാഗത സർവീസും ഉണ്ടാകില്ല. ചെന്നൈയിൽ നിന്നുള്ള 26 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവ്വീസിലും മാറ്റമുണ്ട്. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്സ് ട്രെയിനുകൾ ഈറോഡ് ജംഗ്ഷൻ വരെയും ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം-കാരായ്ക്കൽ എക്സ്പ്രസ്സ് തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെയും മാത്രമേ സർവീസ് നടത്തുകയുള്ളു എന്ന് റെയിൽവേ അറിയിച്ചു.
'നിവാർ' ചുഴലിക്കാറ്റ് വരുന്നു, ചെമ്പരമ്പാക്കം തടാകം നിറഞ്ഞു കവിഞ്ഞു, ഉച്ചയ്ക്ക് തുറക്കും
കനത്ത മഴയിൽ ചെന്നൈ വെള്ളപ്പൊക്കെ ഭീഷണിയിലാണ്. പ്രദേശത്തെ കൂടുതൽ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്നത് പുരോഗമിക്കുകയാണ്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 2018ലെ ഗജ ചുഴലിക്കാറ്റിനേക്കാൾ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ നിവാർ കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെ മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ രാത്രിയോടെയോ നാളെ പുലർച്ചയോടെയോ തീരം തൊടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam