
തലശ്ശേരി: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രക്ഷോഭം നടത്തി കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസ്സുകൾ ഉണ്ടെന്നും അവരെ പേരെടുത്ത് പറയുന്നില്ലെന്നുമാണ് പരാമർശം. തലശ്ശേരിയിൽ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. എൽഡിഎഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും നേതാക്കളും കൂട്ടായ്മയിൽ പങ്കെടുത്തു.
പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സമരത്തെ എതിർത്തതിന് പിന്നാലെ നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്‍റെ സാധുത മുല്ലപ്പള്ളി തുടർച്ചയായി ചോദ്യംചെയ്തിരുന്നു. പ്രമേയം പാസ്സാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭ പാസ്സാക്കിയ പ്രമേയം വെറും സന്ദേശം മാത്രമാണെന്ന കെപിസിസി പ്രസിഡണ്ടിന്‍റെ പ്രസ്താവനയിൽ കോൺഗ്രസ്സിൽ തന്നെ അമർഷം ഉയര്‍ന്നിരുന്നു. പ്രതിപക്ഷനേതാവ് മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാർട്ടി അധ്യക്ഷൻ ചോദ്യം ചെയ്യുന്നതിലാണ് എ-ഐ ഗ്രൂപ്പുകള്‍ വിമർശനം ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam