
തിരുവനന്തപുരം: പിഎസ്സിയുടെ നിയമന ശുപാർശ ലഭിച്ച അധ്യാപകരെ സ്കൂൾ തുറക്കും മുമ്പ് നിയമിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഡിജിറ്റൽ ക്ലാസ് തുടങ്ങിയിട്ടും പല സ്കൂളുകളിലും അധ്യാപകർ ഇല്ലാത്തപ്പോൾ നിയമന ശുപാർശ കിട്ടിയ എണ്ണായിരത്തോളം പേർ പുറത്ത് നിൽക്കുന്ന പ്രശ്നം ഈ ക്ലാസിൽ ഹാജരുണ്ടോ പരമ്പരയുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ തുറക്കാതെ ഇവരെ നിയമിക്കാൻ ആകില്ലെന്നാണ് സർക്കാർ ഇതുവരെ വ്യക്തമാക്കിയത്. ഒടുവിൽ മുഖ്യമന്ത്രി ആവശ്യം അംഗീകരിക്കാമെന്ന് അറിയിച്ചിരിക്കുകയാണ്.
എല്ലാവർക്കും ഇന്‍റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ഐടി സെക്രട്ടറി അധ്യക്ഷനായ സമിതിയെ വെക്കാനും സർക്കാർ തീരുമാനിച്ചു. ഡിജിറ്റൽ പഠനകാലത്ത് ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്ത നിരവധി കുട്ടികളുടെ പ്രയാസങ്ങളും പരമ്പര പുറത്ത് കൊണ്ടുവന്നിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് സർവീസ് ദാതാക്കളുടെ യോഗം വിളിച്ചത്. റേഞ്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടികൾക്ക് പിന്തുണ നൽകുമെന്ന് 15 കമ്പനികളുടേയും പ്രതിനിധികൾ വ്യക്തമാക്കി. തുടർനടപടിക്കായാണ് ഐടി സെക്രട്ടറി അധ്യക്ഷനായ സമിതി.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കണമെന്നും പി സി വിഷ്ണുനാഥിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടിയായി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam