ആരോഗ്യ വകുപ്പുമായുള്ള ചർച്ച വിജയകരമായതിനെ തുടർന്ന് പിജി ഡോക്ടർമാർ നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ചു. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ, സീനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒപി ബഹിഷ്കരണ സമരം പിൻവലിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ച വിജയിച്ചതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറാൻ പി ജി ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. സ്റ്റൈപ്പൻഡ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രധാനമായും ധാരണയായത്. ഏറെ കാലമായി ഡോക്ടർമാർ ഉന്നയിക്കുന്ന സ്റ്റൈപ്പൻഡ് കുടിശ്ശിക തീർക്കുന്നതിലും പുതുക്കിയ നിരക്ക് നടപ്പിലാക്കുന്നതിലും ഉടൻ തന്നെ രേഖാമൂലമുള്ള ഉത്തരവ് ഇറക്കാമെന്ന് വകുപ്പ് സെക്രട്ടറി ചർച്ചയിൽ അറിയിച്ചു. ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സിനിയർ ഡോക്ടർമാരുടെ സമരം തുടരും
ചർച്ചയിൽ പൂർണ്ണ തൃപ്തരാണെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജി ഡോക്ടർമാരുടെ സംഘടന അറിയിച്ചു. സമര പ്രഖ്യാപനത്തെത്തുടർന്ന് രോഗികൾ അനുഭവിക്കേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും അവർ പ്രതികരിച്ചു. ചർച്ച പോസിറ്റീവായ സാഹചര്യത്തിൽ നാളെ മുതൽ എല്ലാ പി ജി ഡോക്ടർമാരും ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും സമരപരിപാടികൾ താൽക്കാലികമായി നിർത്തുകയാണെന്നും സംഘടന അറിയിച്ചു. എന്നാൽ സീനിയർ ഡോക്ടർമാരുടെ സമരം തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇവർ സമരത്തിൽ നിന്ന് പിന്മാറുന്നതായി ഇതുവരെയും അറിയിച്ചിട്ടില്ല.
സമരം നേരിടാൻ ഡയസ്നോൺ
അതേസമയം ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക ഇന്ന് തന്നെ കൈമാറാനും ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാർ സമരം ശക്തമാക്കിയതോടെയാണ് സർക്കാർ നടപടിയും കർശനമാക്കിയത്. അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരത്തിനൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവച്ചുള്ള സമരവും ഇന്ന് തുടങ്ങിയിരുന്നു. ഇതോടെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ പലതും മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം തുടങ്ങിയത്. സമരത്തിന്‍റെ ഭാഗമായി ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു. ഒ പി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിവസത്തിലാണ്. സീനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ നടത്താനിരുന്ന പി ജി വിദ്യാർഥികളുടെ ഒ പി ബഹിഷ്കരണമാണ് സർക്കാരുമായുള്ള ചർച്ചക്ക് പിന്നാലെ പിൻവലിച്ചത്.


