' കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യം'; ന്യായീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 18, 2020, 11:37 AM IST
Highlights

കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്ന് പ്രതിപക്ഷനേതാവിന്‍റെ കത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. പ്രാവീണ്യമുള്ളവരുടെ സേവനത്തിനാണ് കണ്‍സള്‍ട്ടന്‍സിയെ വെക്കുന്നത്. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കും. യുഡിഎഫ് ഭരണകാലത്ത് കരാര്‍,ദിവസ വേതന നിയമനങ്ങള്‍ ഇപ്പോഴുളളതിലും മൂന്ന് ഇരട്ടി ആയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാല്‍ കൺസൾട്ടൻസി കരാറുകൾ വിവാദമായ സാഹചര്യത്തില്‍ കരാറുകളെല്ലാം പരിശോധിക്കണമെന്ന് സർക്കാരിനോട് സിപിഎം ആവശ്യപ്പെട്ടു. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റേത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം  കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിലും വന്നിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്. 


 

click me!