
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്‍റെ പ്രത്യേക മാനസികനിലയ്ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതുമൂലം 4.6 കോടി പാഴായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണ്. ഭൂമി കയ്യില്‍ കിട്ടുന്നത് വരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്ല്യാണം പോലെയാവും. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചത്. നിയമനം സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് സ്ഥാപനങ്ങളെ സാങ്കേതിക യോഗ്യതകള്‍ അനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ലഭിച്ച ലൂയിസ് ബര്‍ഗര്‍ എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്‍സിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‍ധരും അടങ്ങിയ സമിതിയാണ് കണ്‍സള്‍ട്ടന്‍റിനെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam