സെമിത്തേരിയിൽ കൊവിഡ് ബാധിതരുടെ സംസ്കാരം, ലത്തീൻ രൂപതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jul 28, 2020, 6:49 PM IST
Highlights

കൊവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങൾ ആണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്.

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച ശേഷം സംസ്കരിച്ച ആലപ്പുഴ ലത്തീൻ രൂപതയുടെ നടപടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൂപതയുടെ നടപടി മാതൃകപരമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കൊവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങൾ ആണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചത്. വെള്ളക്കെട്ടും മറ്റ് പ്രാദേശിക പ്രശ്നങ്ങളും മൂലം സംസ്കാരങ്ങൾ വൈകുന്ന സാഹചര്യത്തിലാണ്  സഭാ ചരിത്രത്തിലെ അപൂർവ്വ നടപടി.

മാരാരിക്കുളം സെന്‍റ് അഗസ്ത്യൻസ് ദേവാലയത്തിലാണ് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം സംസ്കരിച്ചത്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നെത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് ശേഷമാണ് ദഹിപ്പിച്ചത്. പിന്നീട് ഭസ്മം പെട്ടിയിലാക്കി കല്ലറയിൽ സംസ്കരിച്ചു.

കഴിഞ്ഞ ദിവസം മരിച്ച കാട്ടൂ‍ർ സ്വദേശി മറിയാമ്മ മൃതദേഹവും പള്ളി സെമിത്തേരിയിൽ ദഹിപ്പിച്ചു. ജില്ലാഭരണകൂടവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മാതൃകാപരമായ തീരുമാനം ബിഷപ് ജയിംസ് ആനാപറമ്പിൽ സഭാ വിശ്വാസികളെ അറിയിച്ചത്. സഭാ തീരുമാനത്തെ ജില്ലാകളക്ടർ പ്രശംസിച്ചു. കോവിഡ് പ്രോട്ടോക്കോൾ സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സിഎസ്ഐ സഭയും തീരുമാനിച്ചു.
 

click me!