
കൊച്ചി: ശനിയാഴ്ച വേനൽമഴ പെയ്തിറങ്ങിയതോടെ ചെല്ലാനം, കുമ്പളങ്ങി കായലുകൾ വീണ്ടും നീലപ്രകാശത്തിന്‍റെ വിസ്മയത്തിലേക്ക്.‘കവര്’എന്നറിയപ്പെടുന്ന സീ സ്പാർക്കിൾ ഈ മേഖലകളിൽ പ്രത്യക്ഷപ്പെട്ടതോടെ രാത്രികാല കാഴ്ചകൾക്ക് പുതുഭംഗിയേറി. ഇപ്പോൾ ചെറുതായി മാത്രം കാണുന്ന ഈ പ്രതിഭാസം അടുത്ത ഏതാനും ആഴ്ചകൾക്കകം കൂടുതൽ ശക്തമായി ദൃശ്യമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കടൽ- കായൽ ജലങ്ങളിൽ കാണപ്പെടുന്ന നോക്ടിലൂക്ക സ്കിന്‍റിലൻസ് എന്ന സൂക്ഷ്മ ഏക കോശ ജീവിയാണ് ഈ നീല പ്രകാശത്തിന് പിന്നിലെ പ്രധാന കാരണക്കാരൻ. ബയോലൂമിനസൻസ് എന്ന ജൈവ പ്രക്രിയയിലൂടെ ഇവ ആവശ്യമായപ്പോൾ പ്രകാശം പുറപ്പെടുവിക്കുന്നു. ജലത്തിൽ തിരമാലയോ ഇളക്കമോ ഉണ്ടാകുമ്പോൾ ലക്ഷക്കണക്കിന് നോക്ടിലൂക്ക ജീവികൾ ഒരുമിച്ച് പ്രതികരിക്കുന്നതോടെയാണ് കായൽ വെള്ളത്തിൽ നീല തിളക്കം പടരുന്നത്.
ഉപ്പിന്‍റെ അളവ് ഉയരുകയും ജലത്തിന്‍റെ ഒഴുക്ക് കുറയുകയും ചെയ്യുന്ന വേനൽ കാലമാണ് ഈ പ്രതിഭാസത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഒഴുക്ക് കുറഞ്ഞ കായൽ പ്രദേശങ്ങളിൽ ഇത് പതിവായി കണ്ടുവരുന്നു. പരിസ്ഥിതി ഘടകങ്ങൾ, പ്രത്യേകിച്ച് ജലത്തിന്‍റെ ലവണാംശവും താപ നിലയും, നോക്ടി ലൂക്കയുടെ വളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഓരോ വർഷവും ‘കവര്’ കാണാനായി കുമ്പളങ്ങി മേഖലയിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ പ്രകൃതി വിസ്മയം കൂടുതൽ ജനശ്രദ്ധ നേടിയതും സഞ്ചാരികളുടെ പ്രിയ രാത്രിവിനോദമായി മാറിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam