
ദില്ലി: ഭരണഘടനയിൽ കേരളത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആഗ്രഹം നിറവേറ്റിയെന്നും ഭാരതത്തിന്‍റെ മഹത്തായ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നടപടിയാണിതെന്നും മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് ഇന്നാണ് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സേവതീർത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ഇത് ചരിത്രത്തിൽ ഇടം പിടിക്കും.
ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുഴങ്ങട്ടെ കേരളം എന്ന പേരിൽ പേരുമാറ്റ ക്യാമ്പയിൻ ആദ്യം തുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മാറ്റി കേരളം എന്നാക്കുന്ന ബില്ലവതരിപ്പിക്കുമെന്നാണ് സൂചന. 2011 ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു. സമാനമാകും കേരളത്തിന്‍റെ കാര്യത്തിലുള്ള പേര് മാറ്റവും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. നിയമസഭയുടെ അഭിപ്രായം കിട്ടിയ ശേഷം പാർലമെന്‍റ് ബില്ല് പരിഗണനയ്ക്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam