
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നു. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകൾ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മീന്‍ കയറ്റി അയക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളിൽ ഐസ് ഇട്ട് അടുക്കി വയക്കും. ഇതിന് പിന്നാലെ കാഴ്ചയില്‍ ഉപ്പെന്ന് തോന്നുമെങ്കിലുംകൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലർത്തും.
എണ്ണൂർ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വൻ തോതിൽ രാസ വിഷം കലർത്തുന്നത്. പെട്ടികളിലാക്കി വാഹനങ്ങളിലെത്തുക്കുമ്പോഴും ഗോഡൗണിൽ വച്ചും മായം ചേർക്കും. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച മീൻ ചെന്നൈ എഫ്എഫ്എസ്എസ്ഐയുടെ ലാബില്‍ പരിശോധനയ്ക്കായി അയച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. മീനുകളിലുള്ളത് കാൻസറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകർക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണെന്ന് കണ്ടെത്തി. കരൾ രോഗം മുതൽ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളിൽ കണ്ടെത്തി.
"
അതേസമയം. വിഷം കലർത്തിയ മീൻ കണ്ടെത്താൻ അതിർത്തികളിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയടക്കം കാര്യമായ പരിശോധനകളില്ല. മായം ചേർത്ത് കൊള്ളലാഭം കൊയ്യുന്ന കച്ചവടക്കാർക്ക് ഇത് സഹായമാകുന്നു. മാരകവിഷമടങ്ങിയ മീനുകളാണ് തങ്ങളുടെ മാർക്കറ്റുകളില്‍ യാതൊരു പരിശോധനയുെ കൂടാതെ വില്‍ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam