ബേപ്പൂരിൽ പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഇതിന് പിന്നാലെ, ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാതെ പി.വി. അൻവർ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു.

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി. അൻവർ. നേരിട്ട് കാര്യങ്ങൾ പറയാതെ, ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകാത്ത രീതിയിലായിരുന്നു കുറിപ്പ്. ബേപ്പൂരിൽ അൻവറിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശൻ വിവരിച്ചു. സ്ഥാനാർഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നൽകുന്നത്. അൻവറിന്‍റെ കാര്യത്തിൽ യു ഡി എഫിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന് കൂടിയാണ് സതീശൻ നൽകുന്ന സന്ദേശം.

Add Asianetnews as a Preferred SourcegooglePreferred

അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

"അൻവർ നിങ്ങൾ അൽപം പക്വത കാണിക്കണം"!!

പറയുന്നത് എൻ്റെ അഭ്യുദയകാംക്ഷികളാണ്.

"അതിന് എപ്പോഴാണ് ഞാൻ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്" ?

"അധികാരത്തിന്റെ ഇടനാഴികളിൽ അനീതികൾ അരങ്ങേറുമ്പോൾ, നിങ്ങൾ എന്തിന് പൊതുജനങ്ങൾക്കിടയിൽ വിളിച്ചു പറയുന്നു",

"പിന്നെ എന്തു ചെയ്യണം ? കണ്ടില്ലെന്ന് നടിക്കണമായിരുന്നോ !!!"

"നിങ്ങൾ രാഷ്ട്രീയക്കാരനാണ്"

"അതെ,ഞാൻ രാഷ്ട്രീയക്കാരനാണ്.

പക്ഷേ, അത് ഞാൻ അങ്ങോട്ട് ആയതല്ല"

അവരാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു"

"നിങ്ങളുടെ പ്രതിയോഗികളെ ശ്രദ്ധിക്കൂ"

മിണ്ടാതെ,പ്രതികരിക്കാതെ, ചോദ്യങ്ങളെ അവഗണിച്ച് ....

"ഇത്ര നിഷ്കളങ്കനാകരുത്...."

"കുറച്ചൊക്കെ അഡ്ജസ്റ്റ്മെൻ്റ്...."

എന്തിന്?

"ആർക്കുവേണ്ടി ......"