സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണം: ചെന്നിത്തല

By Web TeamFirst Published Oct 1, 2020, 11:05 AM IST
Highlights

ആന്തൂർ നഗരസഭയുടെ ക്രൂരനിലപാടിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. സിപിഎം എഴുതി കൊടുത്ത അന്വേഷണ റിപ്പോർട്ട് വച്ചാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കുന്നത്. 

തിരുവനന്തപുരം: സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ അന്വേഷണം മുന്നോട്ട് പോയാൽ ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ഇപ്പോൾ വ്യക്തമായെന്നും ചെന്നിത്തല പരിഹസിച്ചു. 

ആന്തൂർ നഗരസഭയുടെ ക്രൂരനിലപാടിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. സിപിഎം എഴുതി കൊടുത്ത അന്വേഷണ റിപ്പോർട്ട് വച്ചാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കുന്നത്. സാജൻ്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവൻ രക്ഷപ്പെടുത്തുന്ന റിപ്പോർട്ടാണിത്. ഇക്കാര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണം. ഒരു പ്രവാസിയും ഇങ്ങനെ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. 

ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം കൊണ്ടു അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി മറച്ചു വയ്ക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ചു പാവപ്പെട്ടവർക്ക് വീട് വച്ചു നൽകുന്നതിന് പകരം, വലിയ അഭിഭാഷകരെ കൊണ്ട് വന്ന് കേസ് അന്വേഷണം തടസപ്പെടുത്തുകയാണ് മുഖ്യമന്ത്രി. അന്വേഷണം ആരംഭിച്ചതോടെ ഇടതു മുന്നണിക്ക് മുട്ടിടിക്കുന്നുണ്ട്. ഇടതുപക്ഷത്തെ പ്രമുഖന്റെ ബന്ധുവിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

click me!