കൂടുതൽ നിയമനം നടന്നത് യുഡിഎഫ് കാലത്ത്, മുഖ്യമന്ത്രിയുടേത് കള്ളക്കണക്ക്: ചെന്നിത്തല

By Web TeamFirst Published Feb 17, 2021, 9:54 AM IST
Highlights

മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

പത്തനംതിട്ട: കൂടുതൽ നിയമനങ്ങൾ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. സമരം പൊളിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

'മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. സമരത്തെ പൊളിക്കാനുള്ള നീക്കമാണിത്. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. ഉമ്മൻ ചാണ്ടി ഭരിച്ച 2011 മുതൽ 2016 വരെയുള്ള കാലയളവിൽ പൊലീസിൽ 12,185 നിയമനം നടന്നു. യു ഡി എഫ് കാലത്തെ നിയമനങ്ങളുടെ അടുത്ത് പോലും നിയമനങ്ങൾ നടത്താൻ എൽഡിഎഫിന് കഴിയുന്നില്ല. നൂറുദിന കർമ പരിപാടിയുടെ പേരിൽ തൊഴിൽ നൽകിയെന്ന് പറയുന്നതും വ്യാജ കണക്ക്. പിഎസ്‌സി ഉദ്യോഗാർത്ഥികൾ ഉമ്മൻ ചാണ്ടിയുടെ കാലിൽ വീണതിനെ മുഖ്യമന്ത്രി കളിയാക്കിയത് തരം താഴ്ന്ന നടപടിയാണെന്നും ചെന്നിത്തല വിമർശിച്ചു.

സമരം ചെയ്യുന്ന വിഭാഗത്തിനോട് ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്. മോദിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം? സർക്കാർ വിലാസം സംഘടനയായി ഡിവൈഎഫ്ഐ മാറി. വിവിധ സർക്കാർ - അർദ്ധ സർക്കാർ - ബോർഡ് കോർപ്പറേഷൻ സ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുള്ള താത്കാലിക ജീവനക്കാരുടെ കണക്ക് പുറത്ത് വിടാൻ മുഖ്യമന്ത്രി തയാറാവണം. എൽഡിഎഫിനേക്കാൾ നല്ലത് യുഡിഎഫ് ആണെന്ന തോന്നൽ ചെറുകക്ഷികൾക്ക് ഉണ്ടായി തുടങ്ങുന്നു.

click me!