തിരുവല്ല സ്പാ ബലാൽസംഗ കേസിൽ പ്രതികരണവുമായി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സസ്പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തതെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: തിരുവല്ല സ്പാ ബലാൽസംഗ കേസിൽ പ്രതികരണവുമായി കഴിഞ്ഞ വർഷം സർവ്വീസിൽ നിന്ന് പിരിച്ചു വിട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തതെന്ന് ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തരമന്ത്രിയെയും ആർ ആനന്ദ് ഐപിഎസിനെയും ഉൾപ്പെടെ പരാമർശിച്ചുക കൊണ്ടാണ് ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്. ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചു വിടാൻ ഏതു മണ്ടൻമാർക്കും പറ്റും. അധികാരം ഉണ്ടായാൽ മതി.എന്നാൽ, സ്വന്തം പണി നേരെ ചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണം. മിനിമം അന്തസ്സെങ്കിലും വേണമെന്നും പോസ്റ്റിൽ പറയുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്:

ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റിന്റെ പൂ‍ർണരൂപം:

'Mr. ഹോം മിനിസ്റ്റർ,

ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് നിങ്ങളുടെ വകുപ്പ് എന്നെ സസ്‌പെൻഡ് ചെയ്തത്.

Mr. R. Anand IPS,

ഇതൊക്കെ ചൂണ്ടികാണിച്ചതിനാണ് നിങ്ങളെന്നെ പിരിച്ചു വിട്ടത്

ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചു വിടാൻ ഏതു മണ്ടൻമാർക്കും പറ്റും. അധികാരം ഉണ്ടായാൽ മതി.

എന്നാൽ, സ്വന്തം പണി നേരെ ചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണം. മിനിമം അന്തസ്സെങ്കിലും വേണം.'- ഉമേഷ് വള്ളിക്കുന്ന്

അതേ സമയം, തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിതയായ സ്പാ ജീവനക്കാരി. നടന്നത് കൊട്ടേഷനും ഗുണ്ടാ പിരിവുമാണെന്നും അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ക്രൂര പീഡനമാണ് നേരിട്ടതെന്നും കഴുത്തിൽ കത്തി വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗത്തിന്റെ വീഡിയോ ഫോണിൽ മരണ സുബിൻ ചിത്രീകരിച്ചു. സ്പായിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു. കസ്റ്റമറെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തി. ഉന്നത സ്വാധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും മരണ സുബിൻ അടക്കം ഗുണ്ടകൾ പറഞ്ഞു തന്നെ ഭീഷണിപ്പെടുത്തി. സ്പായിലെ തന്‍റെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത ആരോപിക്കുന്നു.