
തിരുവനന്തപുരം: പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാറുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ട്. പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.
ചെന്നിത്തലയുടെ വാക്കുകൾ
പി വി അൻവർ എം എൽ എ സ്ഥാനം രാജിവെക്കുന്നു എന്നുള്ള വിവരം ഇന്ന് വാർത്ത ചാനലിലൂടെ ആണ് ഞാൻ അറിയുന്നത്. അദ്ദേഹം സ്വന്തമായിട്ട് എടുത്ത ഒരു തീരുമാനമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അല്ലെങ്കിൽ അദ്ദേഹം പുതിയ പാർട്ടി ചേരാൻ പോകുമ്പോൾ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ചായിരിക്കും അദ്ദേഹം രാജിവച്ചത്. ഏതായാലും യു ഡി എഫിനെ പിന്തുണയ്ക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഇതേക്കുറിച്ച് ഒന്നും യു ഡി എഫ് ഇതുവരെ ആലോചിച്ചിട്ടില്ല. പി വി അൻവറിന്റെ വിഷയങ്ങളൊന്നും യു ഡി എഫിൽ ഒരു ഘട്ടത്തിലും ചർച്ചയ്ക്ക് വേണ്ടി വന്നിട്ടില്ല. സമയമാകുമ്പോൾ യു ഡി എഫ് ആ കാര്യം ചർച്ച ചെയ്യും. ഏതായാലും ഒരു ഉപതിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. ഒന്നരവർഷത്തിൽ നടക്കുന്ന രാജി ആയതുകൊണ്ട് സ്വാഭാവികം ആയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പീക്കർ പെട്ടെന്ന് തന്നെ ഇന്റിമേഷൻ കൊടുക്കും. ഇന്റിമേഷൻ കൊടുത്തുകഴിഞ്ഞാൽ ഉടൻതന്നെ തെരഞ്ഞെടുപ്പ് തീയതി മറ്റും കാര്യങ്ങൾ ആയിട്ട് പോകാനുള്ള സാധ്യത ഉണ്ട്. അപ്പോൾ എന്ത് വേണം എന്നുള്ള തീരുമാനം യു ഡി എഫ് നേതൃത്വം കൂട്ടായി തീരുമാനിക്കും. ആദ്യം ആലോചിക്കേണ്ടത് പാർട്ടിയിലാണ്, പാർട്ടി ഇത്തരം ഒരു ആലോചന ഒരു ഘട്ടത്തിലും നടത്തിയിട്ടില്ല. പാർട്ടി ആലോചിച്ച ശേഷം യു ഡി എഫിൽ ചർച്ച ചെയ്യും. അങ്ങനെ ഒരു തീരുമാനം ഇക്കാര്യത്തിൽ എടുക്കും.
അൻവർ ഉന്നയിച്ച വിഷയങ്ങളൊക്കെ നമ്മൾ നേരത്തെ പറഞ്ഞ വിഷയങ്ങളാണ്. ഈ ഗവൺമെൻറ് അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ആ അഴിമതിക്കെതിരെ ഉള്ള പോരാട്ടം യു ഡി എഫ് ആണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അത് അൻവർ കൂടി പറഞ്ഞപ്പോൾ അത് ജനങ്ങൾക്ക് കൂടുതൽ വിശ്വാസമായി. ഇടതുപക്ഷ ഗവൺമെൻറിൻ്റെ അഴിമതിയും കൊള്ളയും കഴിഞ്ഞ എട്ട് വർഷമായി ജനമധ്യത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന കാര്യമാണ്. അതേ കാര്യം ഇടതുപക്ഷ സഹയാത്രികനായ അൻവർ ഉന്നയിക്കുമ്പോൾ അതിൽ കുറെ കൂടി വിശ്വാസ്യത വരുകയാണ്. കൂടെ കിടക്കുന്നവർക്ക് അല്ലേ രാപ്പനി അറിയു. കേരളം കണ്ട ഏറ്റവും അഴിമതി ഗവൺമെൻറാണിത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുപോലെ ജനങ്ങളാൽ വെറുക്കപ്പെട്ട ഒരു ഗവൺമെന്‍റ് ഉണ്ടായിട്ടില്ല. സർക്കാരിനെതിരെ അൻവർ പറഞ്ഞ കാര്യങ്ങളോട് ഞങ്ങൾക്ക് യോജിപ്പാണ്. നേരത്തെ ഞങ്ങൾ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം.
യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാറുള്ള പി വി അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ട്. പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്യും. അവിടുത്തെ പ്രധാന നേതാക്കളുമായി ചർച്ച ചെയ്ത് പാർട്ടിയുടെ സിസ്റ്റം അനുസരിച്ച് തീരുമാനമെടുക്കും. അത് ഇപ്പോൾ തീരുമാനിക്കേണ്ട ഒരു കാര്യമല്ല. അത് ആ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമാണ്. അൻവറിന്‍റെ രാജിയെക്കുറിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവർ രാജിവയ്ക്കാൻ പോകുന്ന കാര്യം ഇന്ന് രാവിലെയാണ് അറിയുന്നത്. അതുകൊണ്ട് ആ ഒരു വിഷയം ചർച്ച ചെയ്യാനുള്ള ഒരു സാധ്യത ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam