
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേൾവിയുള്ള അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം. പ്രതിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും ആലത്തൂർ കോടതിയിൽ അഡ്വ ജേക്കബ് മാത്യു മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ഈ ജാമ്യഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.
2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 27 ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. റിമാൻ്റിൽ കഴിയുന്ന പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആദ്യം പ്രതി കോടതിയിൽ ഇരട്ടക്കൊല ചെയ്തത് താനാണെന്ന് വ്യക്തമാക്കിയിരുന്നു. 'രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നത്' - ഇതായിരുന്നു കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ തുടങ്ങിയ സമയത്തെ ചെന്താമരയുടെ നിലപാട്. കുറ്റം സമ്മതിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് അറിയാമോയെന്നും വക്കീലുമായി സംസാരിക്കണോയെന്നും കോടതി ചോദിച്ചു. ജഡ്ജി എസ് ശിവദാസ് സമയം അനുവദിച്ചു. 10 മിനുറ്റിന് ശേഷം കോടതി വീണ്ടും ചേ൪ന്നു. കുറ്റം സമ്മതിക്കാൻ തയാറുണ്ടോയെന്ന് വീണ്ടും ചോദിച്ചു. തയാറല്ലെന്നാണ് ചെന്താമര മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പ്രതി ജാമ്യാപേക്ഷ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam