
കണ്ണൂർ: തലശ്ശേരി മണോളിക്കാവിൽ പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഭവം.
മണോളിക്കാവിൽ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെ സംഘർഷം തടയുന്നതിനിടെ എസ്ഐ ഉൾപ്പെടെ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.ഇരുപത്തിയേഴ് പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വൈകിട്ട് മണോളിക്കാവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്ഐ ഉൾപ്പെടെയുളളവരെ ഗേറ്റിനുളളിൽ പൂട്ടിയിട്ടു.
ഉത്സവം നടക്കുന്നതിനാലും സ്ത്രീകൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതൽ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങി. തടഞ്ഞ സിപിഎം പ്രവർത്തകരിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. അൻപത്തിയഞ്ച് പേർക്കെതിരെയാണ് കലാപശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുൾപ്പെടെ കേസ്. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ.
എഴുന്നളളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് സംഘർഷമുണ്ടായെന്നാണ് പൊലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാൽ തലശ്ശേരി സ്റ്റേഷനിൽ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്ഐആറിലുണ്ട്. പിന്നാലെയാണ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴുളള അതിക്രമവും. എല്ലാം സിപിഎമ്മുകാരെന്ന് പൊലീസ് പറയുന്നെങ്കിലും സിപിഎം ഇത് തള്ളി. സിപിഎം ഭരണത്തിൽ പൊലീസിനും രക്ഷയില്ലാതായെന്നു കോൺഗ്രസും ബിജെപിയും പ്രതികരിച്ചു.