
തിരുവനന്തപുരം: ലോക കേരള സഭയുടെ രൂപീകരണം മുതൽ ഭീമമായ തുക കോഴ വാങ്ങിയാണ് പല സഭാംഗങ്ങളെയും നിയമിച്ചിട്ടുള്ളതെന്ന് ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ മുഖേനയാണ് പല പ്രാഞ്ചിയേട്ടന്മാർക്കും അംഗത്വം ലഭിച്ചത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. അംഗത്വ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥസമിതി ഒരു നോക്കുകുത്തി മാത്രമാണ്.
അംഗത്വപട്ടിക എപ്പോഴും തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സഭാംഗങ്ങളിൽ പ്രാമുഖ്യം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാർക്കാണ്. സംഖ്യാബലമുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. സിപിഎം അനുകൂല സംഘടനകളുടെ ഭാരവാഹികളെല്ലാം ലോക കേരള സഭയിലുണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികൾ നാമമാത്രമാണ്. ലോക കേരള സഭ സിപിഎമ്മിന് പണപ്പിരിവിനുള്ള ഒരു പ്രധാന ആയുധമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഭാംഗങ്ങൾ മുഖേനയാണ് കേരളത്തിന് പുറത്ത് വൻതോതിൽ ധനസമാഹരണം നടത്തിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാവുകയും വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്ത കളങ്കിതരാണ് മൂന്നാം ലോക കേരള സഭയുടെ മുഖ്യസംഘാടകർ. ഒന്നും രണ്ടും ലോക കേരള സഭയുടെ തീരുമാനങ്ങളെല്ലാം കോൾഡ് സ്റ്റോറേജിലാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസന പദ്ധതികൾ, തിരിച്ചു വരുന്നവരുടെ പുനരധിവാസം, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയൊന്നും നടപ്പിലാക്കിയിട്ടില്ല.
അജിത് കുമാറിനെ നീക്കിയത് സർക്കാറിന്‍റെ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം
സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജൂൺ 16 മുതൽ ആരംഭിക്കുന്ന മൂന്നാം ലോക കേരള സഭയ്ക്ക് മൂന്നു കോടി രൂപയാണ് ചെലവ്. വിമാന യാത്രക്കൂലി, താമസ ഭക്ഷണ ചെലവ് എന്നിവയ്ക്കും ആർഭാടപൂർണ്ണമായ വിവിധ മേളകൾക്കുമാണ് ഈ പണം. രണ്ടും മൂന്നും സഭകളും ധൂർത്തായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ഷാജും ഇബ്രാഹിമും കേരളം വിട്ടു; പോയത് ഫോണില്‍ നിന്ന് ഡിലീറ്റായ വീഡിയോ തിരിച്ചെടുക്കാനെന്ന് ഇബ്രാഹിം
തിരുവനന്തപുരം: സർക്കാരിന്‍റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടില്‍. ഇന്നലെ രാത്രി തമിഴ്നാട്ടിലെത്തിയെന്ന് ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയതെന്നും നാളെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിട്ടും ഷാജ് കിരണിനെതിരായ അന്വേഷണത്തിൽ പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പരാതി കിട്ടാതെ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വപ്ന സുരേഷ് പുറത്ത് വിട്ട ഓഡിയോ സംഭാഷണത്തിൽ കാര്യമായി ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരെ വലിയ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ എന്ത് കൊണ്ട് ഒരു നടപടിയുമുണ്ടായില്ലെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ പരാതിയില്ലാതെ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.
ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്‍റെ ആരോപണങ്ങളിൽ ബിലീവേഴ്സ് ചർച്ച് അധികൃതർ ഇന്ന് പരാതി നൽകിയേക്കും. പരാതി കിട്ടിയാൽ ഷാജ് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായതോടെ എഡിജിപി അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കേസിൽ ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം ഇടപെടലായി ഇതിനെ ചുരുക്കുവാനുള്ള സർക്കാർ നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam