
തിരുവനന്തപുരം; കേരള സർക്കാരിന്‍റെ പുതിയ മദ്യനയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മദ്യലോബി സി.പി.എം നേതാക്കൾക്ക് വൻ തുക നൽകിയതിനുള്ള ഉപകാരസ്മരണയാണെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ്. ടൂറിസത്തിന്‍റെ മറവിൽ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണ്. മദ്യനയ രൂപീകരണത്തിന് നിർദ്ദേശം നൽകാൻ യോഗം വിളിച്ചു കൂട്ടാൻ ടൂറിസം ഡയറക്ടറോട് ആവശ്യപ്പെട്ടത് മന്ത്രി തന്നെയാണ്. ബാർ മുതലാളിമാരിൽ നിന്നുള്ള പണപ്പിരിവിന്റെ കാര്യത്തിൽ എക്സൈസ് മന്ത്രിയുടെ ഓഫീസിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. പിരിച്ച പണത്തിന്റെ പേരിലാണ് ചിലർക്കെതിരെ നടപടിയെടുത്തത്.
നവകേരള സദസ്സിന്‍റ് പേരിൽ ബാർ ഉടമകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം നേതൃത്വം വൻതോതിൽ പണം സമാഹരിച്ചിരുന്നു. എക്സ്സൈസ് മന്ത്രിമാരായ എം.വി.ഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സി.പി.എം നേതൃത്വം വ്യക്തമാക്കണം. മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് മുസ്തഫയെ പാർട്ടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയെന്ന് സി.പി.എം വൃത്തങ്ങളിൽ കേട്ടിരുന്നു. എന്നാൽ, മുസ്തഫയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതാണെന്നായിരുന്നു മറുപ്രചരണം.
തെരഞ്ഞെടുപ്പിൽ മുസ്തഫയെ സ്ഥാനാര്ഥിയായി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് വാസ്തവം. ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ എക്സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam