
ഹരിപ്പാട്: ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ മുടിയിക്കുഴി റോഡിന്‍റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിങ്, കൽക്കെട്ട് പണികൾക്കായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണമായത്. മണ്ണെടുത്ത് ദിവസങ്ങളായിട്ടും കരാറുകാർ കൽക്കെട്ട് പണി തുടങ്ങാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വലിയ തോതിൽ ഇടിഞ്ഞ് ആറ്റിലേക്ക് പോവുകയായിരുന്നു. റോഡ് ഇടിഞ്ഞതോടെ ഇതിനടിയിലൂടെ കടന്നുപോയ പ്രധാന കുടിവെള്ള പൈപ്പ് ലൈനും പൊട്ടി. ഇതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ള വിതരണം പൂർണമായി തടസപ്പെട്ടു. തുടർന്ന് താൽക്കാലികമായി പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും നിലവിൽ നേരിയ രീതിയിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. മുമ്പ് വലിയ വാഹനങ്ങൾ കടന്നുപോയിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കോ ഓട്ടോറിക്ഷകൾക്കോ പോലും യാത്ര ചെയ്യാൻ കഴിയില്ല.
പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ് ഇതോടെ അടഞ്ഞത്. റോഡ് തകർന്നതോടെ പ്രദേശത്തെ പ്രായമായവർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്കും ആശുപത്രികളിൽ പോകാൻ വാഹനം വിളിക്കാൻ കഴിയാത്തത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു. പ്രായമായവരുടെയും രോഗികളുടെയും അവസ്ഥ പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam