
പാലക്കാട്: കോൺഗ്രസ് (Congress) വിട്ട് മറ്റെവിടെയും ചേക്കാറാതെ നിൽക്കുന്ന മുൻ എംഎൽഎ എ വി ഗോപിനാഥിന്‍റെ (A V Gopinath) തട്ടകത്തിലേക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) എത്തുന്നു. പെരുങ്ങോട്ടുകുറിശ്ശിയിലെ ഒളപ്പമണ്ണ സ്മാരകത്തിന്‍റെ ഉദ്ഘാടനമാണ് പരിപാടി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയ നീക്കമായാണ് കോൺഗ്രസ് വിലയിരുത്തൽ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ചർച്ചാ വിഷയമായ എ വി ഗോപിനാഥിന്‍റെ രാഷ്ട്രീയ നീക്കങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരുന്നുകയാണ്. കോൺഗ്രസ് വിട്ടെങ്കിലും പുതിയ കൂട്ടും കൂടും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയെ സ്വന്തം തട്ടകത്തിലേക്ക് എത്തിച്ച് ഗോപിനാഥ് നൽകുന്നത് തള്ളിക്കളയാൻ പറ്റാത്ത സൂചനയാണ്. മഹാകവി ഒളപ്പമണ്ണ സ്മാരകത്തിന്‍റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. സാംസ്കാരിക വകുപ്പിന്‍റെ പരിപാടിയിൽ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗം മാത്രമായ എ വി ഗോപിനാഥ് സ്വാഗതമോതുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങിലേക്ക് മുൻ സാംസ്കാരിക മന്ത്രി എന്ന നിലയിൽ എ കെ ബാലന് ക്ഷണമുണ്ട്. സ്ഥലം എം പി രമ്യ ഹരിദാസിന്‍റെ പേര്
നോട്ടീസിൽ പോലുമില്ല. തൃക്കാക്കരപ്പേരിലെ തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നാണ് വിശദീകരണം. ജലസേചന വകുപ്പ് കൈമാറിയ ഭൂമിയിൽ ഒരുകോടി രൂപ ചെലവിലാണ് സ്മാരകം പണിതത്. വൈകീട്ട് നാല് മണിക്കാണ് ഉദ്ഘാടനം. കോൺഗ്രസിനോട് ഇടഞ്ഞാൽ ഇടതുവശം ചേർന്നു നടക്കുന്ന വരിയിലെ എത്രാമനാകും എ വി ഗോപിനാഥ് എന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam