
തിരുവനന്തപുരം: വർഗീയ ശക്തികൾക്കെതിരെ നെഞ്ച് വിരിച്ച നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി പറഞ്ഞു. ഇടത് സർക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയത്. മലപ്പുറം രൂപീകരിക്കുമ്പോൾ ഇടത് സർക്കാർ നേരിട്ട വിമർശനങ്ങൾ അറിയാമല്ലോ. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടു. അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകും എന്ന ഉറപ്പാണ് നൽകുന്നത്. നമ്മുടെ നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. വർഗീയത തലയുയർത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടു. മലബാർ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിർമ്മാണത്തിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇഎംഎസ് സർക്കാരാണ്. മലബാർ മേഖലയിൽ കൂടുതൽ സ്കൂളുകൾ നിർമ്മിച്ചത് 1957 ലെ സർക്കാരാണ്. മലപ്പുറം ജില്ല രൂപീകരിച്ചതും ആ സർക്കാരാണ്. ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകും. നാടിൻറെ പുരോഗതിക്കും സമാധാനത്തിനും അനുകൂലമായി ചിന്തിക്കുന്നവർ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിൽക്കണം. ന്യൂനപക്ഷങ്ങളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ട്. അത് തിരിച്ചറിയാൻ ആകണം. നാടിന്റെ ഐക്യവും സമാധാനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച സന്ദേശം ഈ യാത്രയിൽ പ്രചരിപ്പിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ മതനിരപേക്ഷ സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും വലിയ പങ്കുണ്ട്. സമൂഹത്തിൽ സമാധാനവും സഹവർത്തിത്വം നിലനിർത്തുന്നതിലും സമസ്ത ശ്രദ്ധ നൽകി. സമൂഹത്തിന്റെ മതനിരപേക്ഷത പാലിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. വർഗീയത ഫണം വിടർത്തിയാടുന്ന സമയത്തൊക്കെ മനുഷ്യപക്ഷത്തു നിൽക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. നാനാത്വത്തിൽ ഏകത്വം ഓരോ നിമിഷവും തച്ചുതകർക്കപ്പെടുന്നു. മുസ്ലീം സമുദായത്തിൻ്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ സമസ്തക്ക് സാധിച്ചു.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമസ്ത നൽകിവരുന്ന പ്രാധാന്യം പ്രധാനമാണ്. മുസ്ലീം സമുദായത്തിൻ്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ സമസ്തക്കു സാധിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സമസ്ത നൽകിവരുന്ന പ്രാധാന്യം പ്രധാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. സമസ്ത രൂപീകരിക്കപ്പെട്ട് 100 വർഷത്തോളം പിന്നിട്ടിരിക്കുന്നു.
ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ എത്ര കണ്ടായി എന്നത് പരിശോധിക്കേണ്ടത് നന്നാകും. മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്നവരെ തിരിച്ചറിയാനാകണം. ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയത ആയുധമാക്കുന്നത് തിരിച്ചറിയണം. മതവിശ്വാസവും വർഗീയത്തും രണ്ട് കാര്യങ്ങളാണ്. എല്ലാ വർഗീയ വാദികളിയുടെയും സ്വഭാവം നുണ പറയുന്നതാണ്. നിലവിലെ അനാചാരങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. അവരെ തിരിച്ചറിയാൻ സമസ്തക്ക് കഴിയണം. ഭൂരിപക്ഷ വർഗീയത ഉയർന്ന വരുമ്പോൾ ന്യൂനപക്ഷ വർഗീയത കൊണ്ട് അതിനെ ചെറുക്കാൻ എന്ന് കരുതുന്നവരോട് വിട്ടുവീഴ്ച ചെയ്യരുത്. ഈ രണ്ട് വർഗീയതയും പരസ്പര പൂരകമാണ്. അതിനെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. എല്ലാ വർഗീയ വാദികൾക്കും ഒരു പ്രത്യേകതയുണ്ട്. നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുകയെന്നതാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam