വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ പ്രശംസ, വെട്ടിലായി മുസ്ലിം ലീഗ്

Published : Oct 25, 2022, 09:17 AM ISTUpdated : Oct 25, 2022, 09:28 AM IST
വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ പ്രശംസ, വെട്ടിലായി മുസ്ലിം ലീഗ്

Synopsis

ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.

പാലക്കാട് : വൈസ് ചാൻസിലർമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മുസ്ലിം ലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ചർച്ചയാകുന്നു. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.  വിസിമാർ രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗിനെ പരസ്യമായി പ്രശംസിച്ചത്. 

''സംഘപരിവാറിന് അഴിഞ്ഞാടാനുള്ള സ്ഥലമായി സർവകലാശാലകളെ മാറ്റാനാണ് ഗവർണറുടെ ശ്രമം. ഇത് മനസിലാക്കാൻ കഴിയുന്നവർ യുഡിഎഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ഗവർണറുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുന്നതാണ് കണ്ടത്''. എന്നാൽ ലീഗ് നേതാക്കൾ വേറിട്ട രീതിയിൽ പ്രതികരിക്കുന്നത് ഈ ആപത്ത് മുന്നിൽ കണ്ട് തന്നെയാണെന്നുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഈ പരാമർശമാണ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. 

ഈ രാഷ്ട്രീയം മുന്നില്‍ കണ്ടാണ് മുസ്ലീംലീഗും ഒരുമുഴം മുന്‍പേ എറിഞ്ഞ് ഗവര്‍ണറെ എതിര്‍ക്കുന്നതെന്ന് വ്യക്തമാണ്. ആദ്യം ഇ. ടി മുഹമ്മദ്ബഷീറും പിന്നീട് പിഎംഎ സലാമും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച പി എം എ സലാം സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവർണർക്ക് എതിരെയും ആഞ്ഞടിച്ചതും ശ്രദ്ധേയമാണ്. എന്നാൽ അതേ സമയം, ഗവർണർ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചതിൽ മുസ്ലീം ലീഗിൽ ഇതിനോടകം മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കാനാണ് ശ്രമമെന്നാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്ന ആക്ഷേപം. 

വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാൻഉ തന്നെയാണ് ഇടത് മുന്നണിയുടെ ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷ വിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാല തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറഞ്ഞ് വെക്കുന്നു. 

​ഗവർണർക്കെതിരെ ഇനി തെരുവിലേക്ക്; ​നിലപാട് കടുപ്പിച്ച് തന്നെ ഇടതുമുന്നണി, സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് മുതൽ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്
കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം