
പത്തനംതിട്ട:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു.കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടികണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം?.മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി?.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല.
കണ്ണൂരിലെ രക്തസാക്ഷിത്വം എണ്ണിപറഞ്ഞുകൊണ്ടാണ് പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു.കൂടുതൽ പറയുന്നില്ല.ഞാൻ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ബാനറുകള്‍ നീക്കാത്തതില്‍ ഗവര്‍ണര്‍ പൊലീസിനോട് കയര്‍ത്തിരുന്നു. തുടര്‍ന്ന് ബാനറുകള്‍ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ എസ്എഫ്ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്‍റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.