13 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മംഗളൂരു പൊലീസ് വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. പൊലീസ് തയ്യാറാക്കിയിട്ടുള്ള കുറ്റവാളികളുടെ പട്ടികയിൽ 8 പേ‍ർ മലയാളികളാണ്. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.

മംഗളൂരു: മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 180 ഗ്രാം സ്വർണം കവർന്ന സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ 13 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മംഗളൂരു പൊലീസ് വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. പൊലീസ് തയ്യാറാക്കിയിട്ടുള്ള കുറ്റവാളികളുടെ പട്ടികയിൽ 8 പേ‍ർ മലയാളികളാണ്. മാഹി സ്വദേശി ഷിജിൻ ഗംഗാധരൻ, കണ്ണപുരം സ്വദേശി ശ്രീരാഗ് പാലോട്ടുകാവിൽ, കണ്ണൂർ സ്വദേശി മിഥുൻ ലാൽ, മന്പറം സ്വദേശി നിജിൽ ആർ.കെ, പഴയങ്ങാടി സ്വദേശി അജിർ, അ‍‌ഞ്ജരക്കണ്ടി സ്വദേശികളായ അതുൽ, വൈശാഖ്, പയ്യന്നൂർ സ്വദേശി ആസിർ എന്നിവരാണ് വാണ്ടഡ് നോട്ടീസിലെ മലയാളികൾ. അഞ്ചുപേർ കർണാടക സ്വദേശികളാണ്. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മംഗളൂരുവിനടുത്ത് സൂറത്ത്ക്കല്ലിൽ ജൂൺ 29ന് നടന്ന കവർച്ചയിൽ ഒരു മലയാളി ഉൾപ്പെടെ മൂന്നുപേർ ഇതിനോടകം പിടിയിലായി. എന്നാൽ ഇവരെല്ലാം കവർച്ചയ്ക്ക് ഒത്താശ ചെയ്തവർ മാത്രമാണ്. പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസിനെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സംഘം കാർ തടഞ്ഞ് നിർത്തി സ്വർണം കവർന്നത്. ഭാര്യയെയും മകനെയും ഇറക്കിവിട്ട് വികാസിനെ കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെയാണ് വികാസ് മംഗളൂരു പനന്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.