
തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോൺസന്റെ കുടുംബത്തെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
കഴിഞ്ഞ ദിവസം വലിയതുറ തീരത്തു നിന്നും ചെറിയതുറ സ്വദേശി ജോൺസന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മാസം 21-നാണ് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ജോൺസനെ തിരയിൽപ്പെട്ട് കാണാതായത്. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. തുടർന്ന് ജോൺസനെ കാണാതാവുകയായിരുന്നു.
സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്‌റ്റ് ഗാർഡിന്‍റെ ബോട്ട് എത്തിയത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശംഖുമുഖം തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam