
കൊച്ചി : പെരുമ്പാവൂർ കുറ്റിപാടത്തു മാലിന്യക്കുഴിയിൽ വീണു കുട്ടി മരിച്ച സംഭവത്തിൽ നോവ പ്ലൈവുഡ് കമ്പനി അടച്ചിടാൻ വെങ്ങോല പഞ്ചായത്ത് നിർദേശം നൽകി. മാലിന്യ കുഴി ശരിയായ രീതിയിൽ മൂടിയിരുന്നില്ല. അപകടരമായ രീതിയിൽ കുഴി മൂടാതെ ഇട്ട പശ്ചാത്തലത്തിലാണ് നടപടി. നാല് വയസ്സുകാരിയാണ് മാലിന്യ കുഴിയിൽ വീണ് മരിച്ചത്. കമ്പനിയിലെ അതിഥി തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു നാലുവയസ്സുകാരി.
അമ്മ ജോലി ചെയ്യുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയിൽ വീണ് നാലുവയസ്സുകാരി മരിക്കുകയാണുണ്ടായത്. രാവിലെ അമ്മ ജോലിക്കെത്തിയപ്പോൾ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആ മേഖലയിൽ ചുറ്റുപാടും കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതൽ തന്നെ അമ്മമാർ ജോലിക്കെത്തും. വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും അവർ തിരികെ പോകുക.
Read More : ആധാർ കാർഡില്ല, ഭാഷ മനസ്സിലാകുന്നില്ല, കാരണങ്ങൾ പലത്; സ്കൂളിൽ പോകാന്‍ കഴിയാതെ അതിഥി തൊഴിലാളികളുടെ മക്കൾ
ഇവർക്കായി സ്കൂളോ അംഗൻവാടി സൗകര്യമോ ഇല്ല. അതുകൊണ്ട് തന്നെ മക്കളെ കൂട്ടി ഇവർ ജോലി സ്ഥലത്തേക്ക് എത്തുന്നത് പതിവാണ്. വളരെ അപകടം പിടിച്ച തൊഴിലിടങ്ങളിലാണ് രണ്ടും മൂന്നും നാലും വയസ്സുള്ള കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ ജോലിക്കെത്തുന്നത്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയുടെ സമീപത്തേക്ക് അറിയാതെ പോകുകയും അതിനുള്ളിലേക്ക് വീണു പോകുകയുമായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More : അതിഥികളെന്ന് പേര്, അടിമകളെ പോലെ ജോലി; അപകടം പറ്റിയാൽ അവഗണന, തിരിഞ്ഞു നോക്കാതെ പൊലീസും തൊഴിൽ വകുപ്പും