
കൊച്ചി: കൊച്ചിയിലെ ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ അമ്മയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ. മകളെ നിയമനടപടിയിലേക്ക് വലിച്ചിഴക്കരുതെന്ന് അമ്മ ആവശ്യപ്പെട്ടുവെന്നാണ് സിഡബ്ല്യൂസി അധ്യക്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കുന്നതിൽ അമ്മ എതിർപ്പ് അറിയിച്ചുവെന്നാണ് വിശദീകരണം.
അഞ്ചാം തീയതി വിദേശത്ത് നിന്നെത്തിയ ശേഷം കുട്ടിയെ താൻ ഏറ്റെടുക്കുമെന്ന് അമ്മ അറിയിച്ചു. കുട്ടിയുടെ അമ്മ സിഡബ്ല്യൂസിക്കക് പരാതി നൽകിയത് ജനുവരി 12നാണ്. അച്ഛന്റെ വീട്ടിലെ സാഹചര്യം ജില്ല ശിശു സംരക്ഷണം ഓഫീസറുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ലെന്നാണ് അധ്യക്ഷയുടെ വിശദീകരണം. ഭർത്താവിന്‍റെ വീട്ടിൽ കുട്ടിയെ നിർത്തിയില്ലെങ്കിൽ വിദേശത്തെ ജോലിയിൽ തുടരാൻ ഭർത്താവ് അനുവദിക്കില്ല എന്നും കുട്ടിയുടെ അമ്മ പറഞ്ഞുവെന്ന് സിഡബ്ല്യൂസി പറയുന്നു.
ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ നിർത്തിയില്ലെങ്കിൽ വിദേശത്തെ ജോലിയിൽ തുടരാൻ ഭർത്താവ് അനുവദിക്കില്ല എന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഡിക്സിയുടെ അമ്മയ്ക്കെതിരെയും ചൈൽഡ് ലൈനിൽ പരാതിയുണ്ടായിരുന്നു. അതിനാൽ അവർക്കും കുട്ടിയെ കൈമാറാനാകില്ല. കുട്ടിക്ക് അച്ഛന്‍റെ വീട്ടിൽ മറ്റ് പ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും സിഡബ്യൂസി അധ്യക്ഷ പറയുന്നു.
കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു കുഞ്ഞിന്റെ അമ്മയുടെ കുടുംബത്തിന്റെ പരാതി. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്നാണ് ഡിക്സിയുടെ അമ്മ മേഴ്സി ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞത്.
കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.
Read More: പിഞ്ചുകുഞ്ഞ് എന്ത് പിഴച്ചു! രണ്ടരവയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന ക്രൂരത; ദുരൂഹത
കൊച്ചിയിൽ സംഭവിച്ചത്.
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കൊച്ചി കലൂരുളള ഹോട്ടലിൽ നടന്നത്. ഒന്നരവയസ്സുള്ള കുഞ്ഞിനെ അച്ഛന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്‍റെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.
തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്നും രണ്ട് കുഞ്ഞുങ്ങളുമായി സിപ്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിപ്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിപ്സി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി സിപ്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam