പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Published : May 12, 2022, 02:34 PM IST
പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Synopsis

ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

മലപ്പുറം: മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത  ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകണം. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്,.സംഭവത്തിൽ വിമ‍ര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി എന്നിവര്‍ രംഗത്തെത്തിയിരുന്നു. 

പെരിന്തൽമണ്ണയിൽ സമസ്ത വൈസ് പ്രസിഡന്‍റ് എം.ടി.അബ്ദുള്ള മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം നൽകാൻ വേദിയിൽ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത് കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷവിമർശനമുന്നയിച്ചത്. കേരളം പോലുള്ള വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനാണ് ശ്രമം. രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പുലര്‍ത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയർത്തി ഇസ്ലാമോഫോബിയ വളർത്തുന്നവരാണ് പെൺകുട്ടിയെ അപമാനിച്ചതെന്നും ഗവർണർ പറഞ്ഞു. 

പഠനത്തിൽ മികവ് പുലര്‍ത്തിയതിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവര്‍ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെണ്‍കുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുര്‍ ആൻ അല്ല. ആ ഭരണഘടനയ്ക്ക് വിധേയമായും അതിൻ്റെ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നെന്ന് മന്ത്രി ആ‍ര്‍.ബിന്ദു പറഞ്ഞു.  മുസ്ലീം പെൺകുട്ടികൾ വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം നടത്തുന്നുണ്ട്. പെൺകുട്ടികൾ തീപ്പന്തമായി കത്തിനിൽക്കുന്ന കാലത്താണിതെന്നും മന്ത്രി പറഞ്ഞു. 

പെണ്‍കുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട  സംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് രംഗത്തെത്തി .ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായത്.ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല .ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത്.

ഇക്കാര്യത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണ് .ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും .ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്.ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ ആർക്കും അവകാശമില്ല.കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം.. .ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണ് നവീകരിച്ചിട്ടുള്ളത് .മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം .കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ  കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ലേഖനത്തില്‍ ആവശ്യപ്പെട്ടു.

 ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സമസ്ത വേദിയിലെ സംഭവം എന്ന് ഗവര്‍ണ‍ര്‍ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു. മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവർണർ പറ‍ഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചായിരുന്നു ഗവ‍ര്‍ണറുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

സമസ്ത  നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം