
തിരുവനന്തപുരം: മതത്തിൻ്റെ അതിർവരമ്പുകളില്ലാതെ വളരുന്ന കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ. സ്കൂൾ രേഖകളിൽ മതം രേഖപ്പെടുത്താതെ കുട്ടികളെ വളർത്താൻ തീരുമാനിക്കുന്ന മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. കേരള യുക്തിവാദി സംഘത്തിന്റെ എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മതത്തിൻ്റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ പകച്ച് നിൽക്കുമ്പോഴഉം അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മതം വെളിപ്പെടുത്താത്തതിൻ്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കരുതെന്ന് 2022-ൽ സുപ്രധാന വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് വിജി അരുൺ. കൂടാതെ, ആരെയും ഒരു മതത്തിൽ തളച്ചിടാൻ കഴിയില്ലെന്നും സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ മറ്റൊരു കേസിൽ ജസ്റ്റിസ് വിജി അരുൺ നിരീക്ഷിച്ചിട്ടുണ്ട്.
അതേസമയം, മോശം ഭാഷയിലുള്ള സൈബർ ലോകത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും ജസ്റ്റിസ് വി.ജി. അരുൺ ആശങ്ക രേഖപ്പെടുത്തി. സൈബർ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് തന്റെ മുന്നിൽ എത്തിയിട്ടുള്ളത്. ആ സാഹചര്യങ്ങളിൽ പോസ്റ്റുകളോ കമന്റുകളോ വാിയിക്കേണടതായി വരാറുണ്ട്. ഇത്തരം വാക്കുകൾ ഉപയോഗിച്ച് സ്വന്തം ഭാഷയെ മലിനമാക്കാൻ മലയാളിക്ക് കഴിയും എന്ന് അത് വായിക്കുമ്പോഴാണ് മനസിലാകുന്നത്. എന്തുകൊണ്ടാണ് ഒരു ശരാശരി മലയാളി ഇത്ര തരം താണ് പോകുന്നതെന്നും ഞാൻ ആലോചിച്ചിട്ടുണ്ട എന്നും ജസ്റ്റിസ് അരുൺ പറഞ്ഞു.