
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യ ഹരിദാസിന് കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. രമ്യ ഹരിദാസ് ഇന്നലെ കെ സി വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.
ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളിയിൽ കെപിസിസി ഇന്നലെ അച്ചടക്ക നടപടിയെടുത്തിരുന്നു. രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. രമ്യക്കൊപ്പം സഹായിയായി പ്രദീപ് തുടരുന്നതിൽ പാർട്ടി വിലക്കാനിടയുണ്ട്. പാർട്ടിക്കാകെ നാണക്കേടായതൊടെയാണ് കയ്യാങ്കളിയിൽ അതിവേഗ നടപടി സ്വീകരിച്ചത്.
രമ്യക്കൊപ്പം സന്തതസഹചാരിയായി മണ്ഡലത്തിൽ എല്ലാ കാര്യത്തിലും പാളയം പ്രദീപ് ഇടപെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജാദ് മുട്ടപ്പലവും സജാദും അടക്കമുള്ളവർ പരാതി ഉന്നയിച്ചു. എന്നാൽ സജാദ് വീട്ടിലേക്ക് വിളിച്ചുവരുത്തി തങ്ങളെ മർദ്ദിച്ചെന്ന രമ്യയുടെയും പ്രദീപിൻ്റെയും പരാതിയും സമിതി പരിഗണിച്ചു. റിപ്പോർട്ട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി. സമവായത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുഭാഗത്തും നടപടി എടുത്തത്.
നേരത്തെ ആലത്തൂരിൽ പാളയം പ്രദീപ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ആലത്തൂരിൽ രമ്യയുടെ തോൽവിക്ക് കാരണവും പ്രദീപിൻ്റെ ഇടപെടലാണെന്നും പ്രാദേശിക നേതൃത്വം പരാതിപ്പെട്ടിരുന്നു. പ്രദീപ് സ്റ്റാഫാണെന്നായിരുന്നു രമ്യയുടെ വാദം. എന്നാൽ നിയമസഭാ രേഖകളിൽ ഇതുവരെ പ്രദീപിൻറെ പേരില്ല. രമ്യയ്ക്ക് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. എന്നാൽ എംഎൽഎ എന്ന നില നേതൃത്വം പരിഗണിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam