
ദില്ലി: കേന്ദ്രസർക്കാരിൻ്റെയും ബിജെപി നേതൃത്വത്തിൻ്റെയും ന്യായീകരണങ്ങൾ തള്ളി എഫ്സിആർഎ നിയമഭേദഗതിയിൽ തെല്ലും അയവില്ലാതെ കേരളത്തിലെ ക്രൈസ്തവ സഭകൾ. സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ വേട്ടക്കുള്ള മറ്റൊരു മാരകായുധമാണ് ഭേദഗതിയെന്ന് മുഖപ്രസംഗത്തിൽ ദീപിക ദിനപത്രവും കുറ്റപ്പെടുത്തി. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലാകുമ്പോൾ വ്യാജ പ്രചാരണങ്ങളെ പൊളിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
എഫ്സിആർഎ അവകാശമാകും, തെറ്റ് ചെയ്യാത്തവർ ഭയക്കേണ്ടതില്ല തുടങ്ങിയ ന്യായീകരണ ക്യാപ്‌സ്യൂളുകളെല്ലാം തള്ളി പ്രതിഷേധത്തിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നാണ് ക്രൈസ്തവ സഭകൾ കടുപ്പിക്കുന്നത്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവിൻ്റെ വാദങ്ങൾ മുഖവിലക്ക് എടുക്കാതെ അതിന് മുകളിലുള്ളവർ മറുപടി പറയട്ടേയെന്ന് ക്ലിമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. സഭകളുമായി ഒരു ചർച്ചയും നടന്നിട്ടില്ല. ബില്ലിൽ പുനരാലോചന വേണമെന്നും ക്ലിമിസ് ബാവ വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നനെന്ന കേന്ദ്രആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി നിയമഭേദഗതിയുടെ ഗൂഢോദേശ്യം വ്യക്തമാണെന്ന് മുഖ പ്രസംഗത്തിൽ ദീപികയും ചൂണ്ടിക്കാട്ടി. സഭകളുടെ ആശങ്കയിൽ പങ്കുചേർന്ന് യുഡിഎഫും എൽഡിഎഫും വിഷയം ആളിക്കത്തിക്കുകയാണ്. അതേസമയം, ആരേയും ഉപദ്രവിക്കാനല്ലെന്ന വാദം ആവർത്തിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പല മണ്ഡലങ്ങളിലും ത്രികോണ പോരിൻ്റെ പ്രതീതി ഉണർത്താൻ കഴിഞ്ഞ ബിജെപി സ്ഥാനാർത്ഥികൾ ഇതോടെ വെട്ടിലായി. പ്രധാനമന്ത്രിയുടേതടക്കം ഇടപെടലിൽ ബിജെപിയോട് ചാഞ്ഞുനിന്ന പല സഭ നേതൃത്വങ്ങളും കടുത്ത നിലപാട് സ്വീകരിച്ചതോടെ മിക്ക മണ്ഡലങ്ങളിലും നില പരുങ്ങലിലായി. നാളെ ബില്ല് പാസാകുക കൂടി ചെയ്താൽ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമാകും. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ട് രോഷം തൽക്കാലത്തേക്ക് ശമിപ്പിക്കാനാകും കേരളത്തിലെ ബിജെപിയുടെ കടുത്ത സമ്മർദ്ദത്തിൽ കേന്ദ്ര സർക്കാരിൻ്റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam