
തിരുവനന്തപുരം: കേരള പൊലീസിന് അപമാനമായി വീണ്ടുമൊരു ലൈംഗിക പീഡന പരാതി. സസ്പെൻഷനിലുള്ള സിഐക്കെതിരെ പോക്സോ കേസിലെ പ്രതിയാണ് ലൈംഗിക പീഡന പരാതി ഉയർത്തിയിരിക്കുന്നത്. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിലെ മുൻ എസ്എച്ച്ഒ ജയസനിലെതിരെയാണ് പോക്സോ കേസിലെ പ്രതിയായ പുരുഷൻ പരാതി നൽകിയിരിക്കുന്നത്.
ഒരു കൈക്കൂലി കേസിൽ പ്രതിയായ ജയസനിൽ ഇപ്പോൾ സസ്പെൻഷനിലാണ്. പോക്സോ കേസ് പ്രതിയുടെ പരാതിയിൽ സിഐക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്നെ സിഐ ക്വാർട്ടേർസിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനായിരുന്നു പീഡനമെന്നാണ് ആരോപണം. പിന്നീട് പ്രതിയുടെ പക്കൽ നിന്ന് പണവും സിഐ വാങ്ങിയെന്ന് ആരോപണമുണ്ട്. സംഭവം വർക്കല ഡിവൈഎസ്‌പി അന്വേഷിക്കും.
അയിരൂർ പൊലീസ് തന്നെയാണ് സിഐക്കെതിരെ കേസെടുത്തിരിക്കുന്നത്. വർക്കല സബ് ഡിവിഷന് കീഴിലുള്ളതാണ് ഈ പൊലീസ് സ്റ്റേഷൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ അഭിഭാഷകനായ മറ്റൊരാൾ മുഖേനയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ചത്. വാർത്ത മാധ്യമങ്ങളിൽ വരാതിരിക്കാനായി പ്രതിയിൽ നിന്ന് പണം വാങ്ങിയ സിഐ, ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ തന്റെ ക്വാർട്ടേർസിൽ താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.
ഈ പ്രതി പോക്സോ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സിഐക്കെതിരെ പരാതി ഉയർത്തിയിരിക്കുന്നത്. കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. പോക്സോ കേസിൽ സിഐ ജയസനിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിലടക്കം വിശദമായ പരിശോധന പൊലീസ് നടത്തും. റിസോർട്ടിൽ റെയ്ഡ് നടത്തി കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ജയസനിലിനെ സർവീസിൽ നിന്ന് സ്ഥലംമാറ്റുകയും സസ്പെന്റ് ചെയ്തതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam