
ജാമിയ മിലിയ സർവകലാശാല ഉൾപ്പടെ രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിൽ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെയും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മലയാള സിനിമയിലെയടക്കം താരങ്ങൾ രംഗത്തെത്തിയിരുന്നു. പാർവതി തിരുവോത്ത്, നൈല ഉഷ, നിമിഷ സജയൻ, പൃഥ്വിരാജ്, ടൊവിനോ, സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ജയസൂര്യ, ഷെയ്ന്‍ നിഗം, ഗീതു മോഹൻദാസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ശോഭ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം;
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച് വലിയ വർത്തമാനങ്ങൾ പറയുന്ന പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:
നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?.നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വിലഅരാജകവാദികൾക്കൊപ്പമോ?
ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്. കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ. സ്വന്തം വീട്ടിൽ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആൾക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സിൽ ഇപ്പോഴും അതു തന്നെയാണോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam