
തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ 'എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്' എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറിൽ നിന്നാണ് 63 ലക്ഷം കണ്ടെടുത്തത്. 9.25 കോടി ആണ് ഈ കോഴ. ലൈഫ് മിഷനിൽ കോഴ നടന്നു എന്ന് മുൻപ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ കോഴ ഇന്ത്യയിൽ വേറെ വന്നിട്ടില്ല. എന്തിന് ബിഹാറിൽ പോലും നടന്നിട്ടില്ല. ലൈഫ് മിഷൻ കോഴയിൽ സർക്കാരിന് പങ്കില്ല എങ്കിൽ എന്തുകൊണ്ട് സിബിഐയെ എതിർക്കുന്നുവെന്നും സതീശൻ ചോദിച്ചു.
പഴയ വീഞ്ഞ് തന്നെയാണ് വീണ്ടും ഇറക്കുന്നത്. പഴയ ശിവശങ്കർ വീണ്ടും അറസ്റ്റിലാകുന്നു. തങ്ങൾക്ക് ഈ കേസിലെ മദനകാമ രാജൻ കഥകളോട് താൽപര്യം ഇല്ല. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ കുറിച്ച് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞ കഥകൾ ഓർക്കണം. കേരളത്തിൽ കെട്ടിടം നിർമിക്കാൻ യുഎഇ കോൺസുലേറ്റ് ക്വട്ടേഷൻ വിളിക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ലൈഫ് മിഷൻ ചെയർമാൻ ആണ് മുഖ്യമന്ത്രി. വാട്സ് ആപ് ചാറ്റ് പുറത്തു വരുമ്പോൾ അത് പറയരുത് എന്ന് പറയുന്നത് എങ്ങിനെ ശരിയാകും. റിമാൻഡ് റിപോർട്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ? എന്നും സതീശൻ ചോദിച്ചു.
ഇഡി മൂന്നു കൊല്ലം എവിടെ പോയിരുന്നുവെന്നും സതീശൻ പരിഹസിച്ചു. എന്നിട്ട് ഇപ്പോൾ ഇപ്പൊൾ പാൽക്കുപ്പിയുമയി വന്നിരിക്കുന്നു. മന്ത്രി കൗശലം കാണിച്ചുവെന്നും വിഷയത്തിലേക്ക് കടന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം ഉണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയ കാലത്ത് ചെയ്ത തെറ്റിനാണ് ശിവശങ്കർ അറസ്റ്റിലായത്. സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റുപാടിയിട്ടില്ലെന്നും സതീശൻ സഭയിൽ പറഞ്ഞു.
Read More : സ്വപ്നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ, ക്ഷോഭിച്ച് മുഖ്യമന്ത്രി; സഭയിൽ ബഹളം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam