
പത്തനംതിട്ട: പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടക നൽകാതെ തട്ടിയെടുത്തെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു നേതാവുമായ അർജുൻ ദാസ് അറസ്റ്റിൽ. ഹെവി മെഷീൻ വർക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അർജുൻ ദാസിനെ പത്തനംതിട്ട കോന്നി പൊലീസാണ് അറസ്റ്റ് ചെയ്തത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം അടുത്തിടെ പുറത്താക്കിയിരുന്നു.
രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണ് അർജുൻ ദാസിനെതിരെ പരാതിയുമായി എത്തിയത്. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ അർജുൻ ദാസ് വാടകയ്ക്ക് എടുത്തിരുന്നുവെന്നും എന്നാൽ ഇവ തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ട്. വാടക ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും യന്ത്രങ്ങൾ എവിടെയെന്ന് പറയാനും തയ്യാറായില്ലെന്നും പരാതിക്കാരന്‍ പറയുന്നു. ഇതോടെയാണ് കിഷൻ ലാൽ കോന്നി പൊലീസിൽ പരാതി നൽകിയത്.
കിഷൻ ലാലിന്റെ പരാതിയിൽ വാടക നൽകാതെ തട്ടിപ്പ് നടത്തിയതിന് സിഐടിയു നേതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോന്നിയിലെ ഒരു വീട്ടുപറമ്പിൽ നിന്ന് യന്ത്രങ്ങളും കണ്ടെടുത്തു. ഒളിവിൽ പോയ അർജുൻ ദാസിനായി അന്വേഷണം ഊർജ്ജിതമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയായതോടെ തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ സിപിഎം പുറത്താക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam