പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കരമന നിറമൺകരയിൽ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡിൽ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിന് ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടാതിരുന്നത് കൂടി വിവാദമായ സാഹചര്യത്തിലാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജൻ കുമാര്‍ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടും സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസിന്‍റെ വീഴ്ചയാണെന്ന് മര്‍ദ്ദനമേറ്റ എസ്.എൽ.പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ പൊലീസ് കൈമലർത്തുകയായിരുന്നുവെ്ന്ന പ്രദീപിൻറെ സഹോദരി പ്രതികരിച്ചു.
നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത് ചൊവ്വാഴ്ചയാണ്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കാനായില്ല. മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച.
ചികിത്സാരേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. വ്യാഴാഴ്ച വൈകീട്ട് കേസിന്‍റെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിന്‍റെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടിയാണ്.
മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇരുവരും ഒളിവിലാണെന്നാണ് കരമന പൊലീസിൻറെ വിശദീകരണം. കുഞ്ചാലുംമൂട് സ്വദേശികളും പ്രതികളുടെ പ്രതികളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു പൊലീസ്.