
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേര്‍ക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചു.
കോളേജിൻ്റെ കാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കാൻ വേണ്ടിയായിരുന്നു പരിപാടി നടത്തിയത്. ടിക്കറ്റ് എടുത്താണ് സദസ്സിലേക്ക് ആളെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ സീറ്റുകളെല്ലാം നിറഞ്ഞ ശേഷവും ആളുകളെ അകത്തേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടതോടെ സദസ്സിലും കൗണ്ടറിലും സംഘര്‍ഷാവസ്ഥയുണ്ടായി ഇതിനിടെയാണ് ബാരിക്കേഡ് തകര്‍ന്ന് വീണ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റത്. ആളുകൾ പ്രകോപിതരായതോടെ പൊലീസ് ലാത്തി വീശി.
പരിപാടിക്ക് ഉൾക്കൊള്ളുന്നതിലും ഇരട്ടിയിലേറെ ആളുകൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കോഴിക്കോട് ബീച്ചിൽ നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിച്ചു. ബീച്ചിലെ കടകളും പൊലീസ് ഇടപെട്ട് അടപ്പിച്ചു. അപകടത്തിൽ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദും ബീച്ചിലെത്തി.
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ പരാക്രമം നടത്തി യുവാവ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സബിന്‍ ഹൗസില്‍ പ്രകാശാണ് അഞ്ഞൂറു രൂപ നോട്ടുകള്‍ കീറിയത്.
മറ്റൊരു കേസുമായി ബന്ധപെട്ട് സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രകാശ്. പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് അടുത്തിടെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശര്ത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചു. ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു പ്രകാശിന്‍റെ വാദം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി സംഭവങ്ങള്‍ സംസാരിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് പ്രകാശും ശര്ത്കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് ഇത് നീങ്ങി. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിയുകയായിരുന്നു. പൊലീസുകാര്‍ക്ക് പിടിച്ചുമാറ്റാന്‍ അവസരം ലഭിക്കും മുന്‍പേ പ്രകാശ് മൂന്ന് നോട്ടുകളും കീറി എറിയുകയായിരുന്നു. ഇതോടെ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകാശിനെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ച കേസ്: യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം; അനുവദിച്ചത് കര്‍ശന ഉപാധികളോടെ