പത്ത്, +1,+2 വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ വാക്സീൻ നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

By Asianet MalayalamFirst Published Jan 14, 2022, 5:06 PM IST
Highlights

രാത്രികാലകർഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ പ്രഖ്യാപിച്ചില്ലെങ്കിലും മുൻകരുതലും ജാ​ഗ്രതയും ശക്തമാക്കാനാണ് അവലോകനയോ​ഗത്തിലെ ധാരണ

തിരുവനന്തപുരം:  10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി നൽകിയത്. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിലവിൽ കൊവിഡ് കൊവിഡ് വാക്സീനേഷൻ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ വാക്സീനേഷൻ ക്യാംപുകൾ നടത്തി കൗമാരക്കാരുടെ വാക്സീനേഷൻ എത്രയും പെട്ടെന്ന് പൂ‍ർത്തിയാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെയാണ് ഇന്നത്തെ അവലോകനയോ​ഗം ചേർന്നത്. രാത്രികാലകർഫ്യൂവോ വാരാന്ത്യ ലോക്ക്ഡൗണോ പ്രഖ്യാപിച്ചില്ലെങ്കിലും മുൻകരുതലും ജാ​ഗ്രതയും ശക്തമാക്കാനാണ് അവലോകനയോ​ഗത്തിലെ ധാരണ. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും  ഓൺലൈൻ ആയി നടത്തേണ്ടതാണെന്ന് യോ​ഗം നിർദേശിച്ചു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം  ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ  പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകാനും യോ​ഗത്തിൽ ധാരണയായി. 


യോ​ഗത്തിലെ മറ്റു തീരുമാനങ്ങൾ - 

  • കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു.
  • സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. 
  • എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും  പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം. 
  • കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി  നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും. 
  • ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്. 
  • സംസ്‌ഥാനത്ത്  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളതെന്ന് യോ​ഗം വിലയിരുത്തി. കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കേണ്ടതാണ്.
click me!