
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനം കണ്ടെത്തുന്നതിന് ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തുടർച്ചയായ തെരച്ചിൽ നടത്തണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കാണാതായ വ്യോമസേനാ വിമാനത്തില്‍ മൂന്ന് മലയാളികള്‍ കൂടി ഉള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ജൂൺ മൂന്നിനാണ് എ എൻ-32 എയർഫോഴ്സ് വിമാനം കാണാതായത്. പ്രതിരോധ മന്ത്രാലയം വിവിധ ഏജൻസികളുടെ സഹായത്തോടെ വിമാനവും അതിലെ സൈനികരെയും കണ്ടെത്തുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കാണാതായ സൈനികരുടെ കുടുംബങ്ങളുടെ ഉൽകണ്ഠ വർധിക്കുകയാണ്. അവർ മാനസികമായി തകർന്നിരിക്കുന്നുവെന്നും അദ്ദേഹം പ്രതിരോധമന്ത്രിയെ അറിയിച്ചു.
അനൂപ് കുമാർ (കൊല്ലം), ഷെറിൻ (കണ്ണൂർ), വിനോദ്കുമാർ (പാലക്കാട്) എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന സർക്കാർ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയർഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്. കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിന് പ്രതിരോധമന്ത്രിയുടെ പ്രത്യേക ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam