
തിരുവനന്തപുരം: ഇടതുനിരയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ ലൈനെന്നും എന്നാൽ ആസൂത്രിതമായ വ്യാജപ്രചാരണത്തിലൂടെ പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു. നാടിൻ്റെ പുരോഗതിയ്ക്ക് ഉതകുന്ന വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും സിൽവർ ലൈൻ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് ഒന്നിച്ചു മുന്നോട്ട് പോകാമെന്നുമുള്ള ആഹ്വാനവും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി നടത്തുന്നുണ്ട്.
കേരളത്തിൻ്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം. നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിൻ്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിൻ്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ വിരുദ്ധ നിലപാട് സ്വീകരിച്ച ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള വിഡി സതീശൻ്റെ നീക്കം ഫലം കണ്ടെന്നാണ് സൂചന. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് യുഡിഎഫ് നടത്തിയ പഠനറിപ്പോർട്ടും തരൂരിന് കൈമാറിയ വിഡി സതീശൻ പദ്ധതിയെ എന്തു കൊണ്ട് എതിർക്കുന്നുവെന്ന് വ്യക്തമാക്കിയ വിശദീകരണ കുറുപ്പ് കൂടി ഒപ്പം നൽകി. ഇതോടൊപ്പം വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിഡി സതീശൻ്റെ കത്തിന് തരൂർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam