
കണ്ണൂർ: ഒരു വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ (SCHOOL) തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ (cm pinarayi vijayan). കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ മുൻകരുതൽ പാലിക്കണമെന്നും കൊവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
''ഒരു ഇടവേളക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്സീൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്''. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്കൂള്‍ തുറക്കല്‍: 'ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല'; ആർക്കും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
കുട്ടികളുമായി ഇടപെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളെല്ലാവരും വാക്സീൻ സ്വീകരിക്കണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കാനുള്ള സൗകര്യം ഒരുക്കി. എല്ലാവരും ഒരുമിച്ചതോടെ ഡിജിറ്റൽ പഠനം വലിയ വിജയമാക്കിത്തീർക്കാൻ സാധിച്ചു. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാൻ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതൽക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam