
കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹരിത ഊർജ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്ഥാപിച്ച സോളാർ പ്ലാന്‍റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്‍റാണ് പയ്യന്നൂരിലേത്. ഭൂമിയുടെ ചരിവ് നികത്താതെ നിലവിലുള്ള ഘടന നിലനിർത്തിയാണ് പ്ലാന്‍റിന്‍റെ നിർമാണം. 12 മെഗാവാട്ടാണ് സ്ഥാപിത ശേഷി. നാടിന്‍റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് സൗരോർജ പ്ലാന്‍റെന്ന് പദ്ധതി നാടിന് സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി ഉത്പാദനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ കാൽവെപ്പാണ് 12 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഈ സോളാർ പദ്ധതി. സിയാലിന്റെ ഹരിത ഊർജ പദ്ധതിയിലൂടെയാണ് കണ്ണൂരിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത് .
36 ഏക്കറിൽ വിശാലമായ സൗരോർജ പ്ലാന്റ്. ഭൂമിയുടെ ചരിവ് നികത്താതെയുള്ള നിർമ്മാണം. ഭൂപ്രകൃതിക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്ത പാനലുകൾ. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സൗരോർജ പ്ലാന്റുൾകളിലൊന്നാണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്താത്തതിനാൽ സാധാരണ നിരപ്പായ സ്ഥലങ്ങളിലുള്ള പ്ലാന്റുകളെക്കാൾ 35 ശതമാനത്തിലധികം പാനലുകൾ ഇവിടെ സ്ഥാപിക്കാം.രണ്ട് വർഷം കൊണ്ടാണ് സിയാൽ സോളാർ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
പുതിയ പ്ലാന്റിൽ നിന്ന് പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ സിയാലിൻ്റെ സോളാർ പ്ലാന്റുകളുടെ ശേഷി 50 മെഗാവാട്ടായി വർധിക്കും. സോളാർ കാർ പോർട്ട് ഉൾപ്പെടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എട്ട് സൗരോർജ പ്ലാന്റുകളാണ് നിലവിൽ സിയാലിന്റെ സൗരോർജ പദ്ധതിയുടെ ഭാഗമായി ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam