
ദില്ലി: ദേശീയപാതാ വികസനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി. ദേശീയപാതാ സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് 25 ശതമാനം പണം നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. സിപിഐഎം കേരളത്തിൽ ഫ്ലക്സുകൾ വെച്ചും ചർച്ചയിലൂടെയും ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ 50 ശതമാനം വരെ തുക സ്ഥലമേറ്റെടുപ്പിന് നൽകുമ്പോൾ കേരളം 25 ശതമാനം മാത്രമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. കർണാടകം ഭൂമി ഏറ്റെടുക്കാൻ 30 ശതമാനവും റിങ് റോഡുകൾക്കും ബൈപ്പാസുകൾക്കുമായി 50 ശതമാനം ഭൂമി ഏറ്റെടുക്കലിനും പണം നൽകുന്നു. ബെൽഗാവി തുംകൂർ ബൈപ്പാസിന്റെ 50 ശതമാനം ചെലവ് കർണാടകം വഹിക്കുന്നു. തമിഴ്നാട്ടിൽ ചെന്നൈ മുതൽ മധുര വരെ നാല് വരി എലിവേറ്റഡ് ഹൈവേക്ക് ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 470 കോടി ചെലവിൽ തമിഴ്നാട് സർക്കാർ പകുതി ചെലവ് വഹിക്കുന്നുണ്ട്.'
'പഞ്ചാബിൽ ലെഡോവിൽ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കാൻ 50 ശതമാനം ചെലവ് സർക്കാർ വഹിച്ചു.' ഹിമാചലിൽ പിഞ്ചോർബഡി നെലോൽഖഡി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 15.19 കോടി സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലും, യുപിയിലും ഒഡിഷയിലും സംസ്ഥാന സർക്കാരുകൾ ദേശീയപാതാ പദ്ധതികൾക്ക് 50 ശതമാനം വരെയും ബിഹാറിൽ 100 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ഫെഡറലിസം നടപ്പാക്കുന്നതിൽ കേരളം കൂടെ ഭാഗമാകുന്നതിൽ സന്തോഷമെന്നാണ് താൻ പറഞ്ഞതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.