
തിരുവനന്തപുരം: സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയ്ക്കുക എന്നത് സര്‍ക്കാരിന്‍റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ പോകാന്‍ അത്യാവശ്യവും താത്പര്യം പ്രകടിപ്പിക്കുന്നവരുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് മാത്രമാണ് യാത്രാസൗകര്യം ഒരുക്കുന്നത്. ഈ സാഹചര്യത്തില്‍ അവരെല്ലാം ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ല.
അവരുടെ ആഗ്രഹത്തിന് അനുസരിച്ച് യാത്രാസൗകര്യം ഒരുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം, തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ.
ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിൽ. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2431 സാമ്പിളുകൾ ശേഖരിച്ചു. 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളുണ്ട്. പുതുതായി കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. 1249 ടെസ്റ്റുകൾ ഇന്ന് നടന്നു. കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam