
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസന പദ്ധതികളെ പറ്റി ആലോചിക്കാൻ ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മാസം ഒന്ന് മുതലായിരിക്കും സമ്മേളനം ആരംഭിക്കുക. അമർത്യ സെൻ അടക്കമുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിൽ ആഗോള തലത്തിൽ പ്രശസ്തരായ നയരൂപീകരണ വിദഗ്ധരും, വ്യാവസായിക പ്രമുഖരും, സാങ്കേതിക വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. കൃഷി, മൃഗസമ്പത്ത്, മത്സ്യം, വ്യവസായം, വിവര സാങ്കേതികവിദ്യ, ഇ- ഗവേണൻസ്, നൈപുണ്യവികസനം, ഉന്നത വിദ്യാഭ്യാസം, ടൂറിസം എന്നീ ഒമ്പത് മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമാഹരിക്കുന്നതിനാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ഭരണം, ധനകാര്യം എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.
വ്യാവസായിക മേഖലയിലെ വന്‍നിക്ഷേപ സാധ്യതകള്‍ തുറന്നുകാട്ടി രാജ്യത്തിനകത്തും പുറത്തും നിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ സാമ്പത്തിക നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥനും പങ്കെടുക്കും. സമാപന ദിനത്തില്‍ പ്രത്യേക വ്യവസായ സെഷന്‍ നടക്കും.
സമ്മേളനം http://www.keralalooksahead.com എന്ന സൈറ്റിൽ ലൈവായി കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam