
കൊച്ചി: കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരള അര്‍ബന്‍ കോണ്‍ക്ലേവ്' കൊച്ചിയിൽ തുടക്കമായി. ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും. മൂന്ന് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറങ്ങളും അഞ്ച് പ്ലീനറി സെഷനുകളും 10 നയ രൂപീകരണ സെഷനും രണ്ട് ഫോക്കസ് സെഷനും കോൺക്ലേവിൽ നടക്കും.
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും ഇടത് സർക്കാർ കേരളത്തിൽ യാഥാർത്ഥ്യമാക്കി. മൈക്രൊ ലെവൽ ഇൻഫ്രാസ്ട്രക്ചർ വികസനവും ഏറ്റെടുത്തു. 5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കി. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സർക്കാർ നഗരവൽക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണ്. പുതിയ സാമ്പത്തിക കാഴ്ചപ്പാടും തൊഴിൽ ക്ഷേമവുമെല്ലാം അർബൻ കോൺക്ലേവിൽ ചർച്ചയാകണം. പുതിയ തൊഴിൽ സംസ്ക്കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗര വികസനം യാഥാർത്ഥ്യമാക്കണം. മഹാമാരികൾ ജനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാകണം. നഗരം ഭിന്നശേഷി സൗഹൃദമാക്കുന്നതുൾപ്പെടെയുള്ള ചർച്ചകളും ഉയർന്നു വരണം. നഗരവൽക്കരണത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്ന വെല്ലുവിളികളെ ഏറ്റെടുത്തും സാധ്യതകൾ പ്രയോജനപ്പെടുത്തിയും സർക്കാർ മുന്നോട്ട് പോകുകയാണ്. കേരള അർബൻ കോൺക്ലേവ് അത്തരത്തിലുള്ള ചർച്ചകൾക്ക് വേദിയാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.