യൂട്യൂബ് വീഡിയോയും തല്ലും; എടുത്തത് നാല് കേസുകൾ, എല്ലാം വിശദീകരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 28, 2020, 6:45 PM IST
Highlights

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായിബന്ധപ്പെട്ട് തമ്പാനൂര്‍-മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദ വീഡിയോ നീക്കാന്‍ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് നായരും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍-മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ 1, 509 കേരള പൊലീസ് ആക്ട് 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരാള്‍ക്കെതിരെ ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്ന പരാതിയിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്നും നിലവിൽ ഉള്ള നിയമം അതിന് പര്യാപ്തമല്ലെങ്കിൽ തക്കതായ നിയമ നിർമാണം ആലോചിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവഹേളിക്കപ്പെട്ട വനിതകൾക്ക് ഒപ്പമാണ് നാടിന്‍റെ വികാരം. ഇരകൾക്ക് നീതി കിട്ടാനും മനോരോഗം പോലെ സ്ത്രീകൾക്ക് എതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Also Read: സ്ത്രീകൾക്ക് എതിരായ അതിക്രമത്തിൽ കർക്കശമായ നടപടി; നിയമം കയ്യിലെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി

click me!